Latest Updates

വാഷിംഗ്ടണ്‍: ഇന്ത്യ–പാകിസ്ഥാന്‍ സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് നീങ്ങാതിരിക്കാൻ ഇരു രാജ്യങ്ങളിലെയും മിടുക്കനായ നേതാക്കള്‍ സംസാരിച്ചാണ് പ്രശ്നപരിഹാര തീരുമാനം എടുത്തത്, എന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്തലിന് തയ്യാറായ ശേഷം ഇതാദ്യമായാണ് സ്വന്തം ഇടപെടല്‍ പരാമര്‍ശിക്കാതെ ട്രംപ് പ്രതികരിക്കുന്നത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ സയ്യീദ് അസിം മുനീര്‍ യു.എസ്. സന്ദർശനത്തിനിടെ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ട്രംപിന്റെ പുതിയ നിലപാട്. “ഇന്ത്യയിലും പാകിസ്ഥാനിലും മിടുക്കരായ നേതാക്കളാണ്. അവരുടെ തീരുമാനമാണ് യുദ്ധം ഒഴിവാക്കിയത്. ഇതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. രണ്ട് രാജ്യങ്ങളും ആണവ ശക്തികളാണ്. അവരുടെ ഇടയിലെ സംഘര്‍ഷം ആണവ യുദ്ധത്തിലേക്ക് നയിക്കുമായിരുന്നു,” എന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇന്ത്യയുമായി വ്യാപാര കരാറിനൊപ്പം പാകിസ്ഥാനുമായും യുഎസ് പ്രവർത്തനം തുടരുകയാണ് എന്നും, ഇറാൻ–ഇസ്രായേൽ സംഘര്‍ഷം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളിൽ പാകിസ്ഥാന് ആശങ്കയുണ്ടെന്നും ട്രംപ് പറഞ്ഞു. ബുധനാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു ട്രംപ്–മുനീറിന്റെ കൂടിക്കാഴ്ച, പാകിസ്ഥാനിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ അഭാവത്തിൽ സംഘടിപ്പിച്ചത്. യുഎസുമായി സൈനിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തലാണ് ഈ സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശമെന്ന് വിലയിരുത്തപ്പെടുന്നു. വാഷിങ്ടണിലെ പാക്കിസ്ഥാൻ എംബസിക്ക് സമീപവും അസിം മുനീറിന്റെ ഹോട്ടലിന് മുന്നിലും ഇമ്രാന്‍ ഖാന്‍ അനുകൂലികള്‍ പ്രതിഷേധ പ്രകടനം നടത്തി. പാകിസ്ഥാനിൽ ജനാധിപത്യം പുനഃസ്ഥാപിക്കണം എന്നായിരുന്നു അവരുടെ പ്രധാന ആവശ്യം.

Get Newsletter

Advertisement

PREVIOUS Choice